വെൽകം റ്റു റൈലീസ്(Welcome to Rileys)

ക്രിസ്റ്റെൻ സ്റ്റിവാർട്ട് അഭിനയിച്ച സിനെമയാണ് എന്ന ഒറ്റ കാരണം കൊണ്ടാണ് ‘വെൽകം റ്റു റൈലീസ്’ കണ്ടത്.2010-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമാണ് വെൽകം റ്റു റൈലീസ്.ജേക് സ്കോട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ ജേംസ് ഗന്റൊൾഫിനി,ക്രിസ്റ്റെൻ സ്റ്റിവാർട്ട്,മെലിസ്സ ലിയോ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.



കൗമാരക്കാരിയായിരുന്ന ഏകമകൾ ഒരു കാറപകടത്തിൽ മരിച്ചിട്ട് വർഷങ്ങളായെങ്കിലും ഡാഗ്-ഉം അദ്ദേഹത്തിന്റെ ഭാര്യ ലോയിസ്-ഉം ഇന്നും ആ ഞെട്ടലിൽ നിന്നും മുക്തരായിട്ടില്ല. താനാണു മകളുടെ ദുർവിധിക്കു കാരണം എന്നു വിശ്വസിക്കുന്ന ലോയ്സ് എതാണ്ട് ഒരു വിഷാദരോഗിയെപ്പോലെയായിരിക്കുന്നു. വർഷങ്ങളായി അവർ ആ വീട് വിട്ടു പുറത്തിറങ്ങാറില്ല. ഡാഗ് ഒരു ഹോട്ടൽ ജീവനക്കാരിയിൽ ആശ്വാസം കണ്ടെത്തുന്നു. പക്ഷെ അവരുടെ പെട്ടെന്നുള്ള മരണം ഡാഗ്-നെയും തളർത്തുന്നു.




പിന്നീട് ഒരു യാത്രയ്ക്കിടയിലാണ് ഡാഗ് മാലറി-യെ കാണുന്നത്. അവിചാരിതാമായിരുന്നു ആ കണ്ടു മുട്ടൽ. മാലറി ഒരു ‘സ്ട്രിപ്പർ’ ആയിരുന്നു. ജോലി ചെയ്യുന്ന ബാറിലെ മദ്യപന്മാരുടെ മുന്നിൽ അർധ്നഗ്ന നൃത്തം ചെയ്തും അവരെ ‘സന്തോഷിപ്പിച്ചും’ ആയിരുന്നു അവൾ ജീവിച്ചിരുന്നത്. 22 എന്നാണ് അവൾ ഡഗ്-നോട് പറഞ്ഞതെങ്കിലും അവൾക്ക് 16 വയസ്സിൽ കൂടില്ല എന്ന് ഡാഗ്-നു തോന്നിയിരുന്നു.




ഡോളറിനു വേണ്ടി മുന്നിൽ മുട്ടു കുത്തി ‘തയ്യാറായിരുന്ന’ അവളെ കണ്ടപ്പോൾ ഒരു നിമിഷത്തേക്കെങ്കിലും ഡാഗ് അയാളുടെ മകളെ ഓർത്തോ..? അറിയില്ല.. എന്നാൽ ഒരു രാത്രി മാലറി-യുടെ അഴുക്കു പിടിച്ച വീടു കണ്ടപ്പോൾ അയാൾക്ക് മകളെ ഓർമ വന്നിരിക്കണം. അതോ മാലറിയാണ് തന്റെ മകളെന്ന് അയാൾക്ക് തോന്നിയോ? തോന്നിയിരിക്കണം. അതു കൊണ്ടാണല്ലോ അയാൾ അവൾക്ക് അങ്ങോട്ട് വാടക കൊടുത്ത് ആ കുടുസു കെട്ടിടത്തിൽ താമസിക്കാൻ തീരുമാനിച്ചത്.അവളൂടെ വൃത്തികെട്ട കക്കൂസ് വൃത്തിയാക്കാൻ സമയം കണ്ടെത്തിയത്.അവൾക്ക് വേണ്ടി പുതിയ നല്ല കിടക്ക വാങ്ങിയത്.എല്ലാറ്റിനുമുപരി അവളുടെ ലൈംഗിക ചേഷ്ടകളെ അവഗണിക്കാൻ സാധിച്ചത്.




പക്ഷെ മാലറി എന്തായിരുന്നു? ആരായിരുന്നു? കുരുന്നു പ്രായത്തിലേ വേണ്ടപ്പെട്ടവർ കൈ വിട്ടു പോയ ഒരു പെൺകുട്ടിയുടെ അനിവാര്യമായ വിധിയായിരുന്നോ അവളുടേത്? ഒരിടത്തും അവൾ അവളെ ന്യായീകരിച്ചതായി ഓർക്കുന്നില്ല..അവൾ അഹങ്കാരിയായിരുന്നു.അതോ അതവളൂടെ വിഡ്ഡിത്തമായിരുന്നോ? അവളുടെ ശരീരത്തെ ആർത്തിയ്യോടെ നോക്കിയിരുന്ന പുരുഷന്മാരെ അവൾ സന്തോഷിപ്പിചു.അവരോട് കെഞ്ചിയും കൊഞ്ചിയും കിട്ടിയിരുന്ന ഓരോ ഡോളറും അവൾ സൂക്ഷിച്ചു.അവളുടെഭാവിക്കായി.താൻ ഇന്നേവരെ കണ്ടവരെപ്പോലെയല്ല ഡാഗ് എന്നതായിരിക്കാം അവളെ അയാളോടടുപ്പിച്ചതും. അയാളോട് ദേഷ്യപ്പെട്ട സമയത്തും അവൾ അയാളെ വെറുത്തില്ല..തികച്ചു അപരിചതനായിട്ടു പോലും..ചിലപ്പോൾ അവൾക്ക് അയാൾ ആരൊക്കെയോ ആണെന്നു തോന്നി..



പക്ഷെ ലോയ്സ് ഈ ബന്ധം എങ്ങനെ എടുക്കും..50-കാരൻ ഭർത്താവും 16-കാരി വേശ്യയുമായുള്ള അവിശുദ്ധ ബന്ധം..അതിലപ്പുറം? ഒരു പക്ഷെ അവരും ഡാഗ്-നെ പോലെ ഒരു മകൾക്ക് വേണ്ടി കൊതിച്ചിരിക്കും.

“മാഡം, നിങ്ങളുടെ മകൾക്ക് നിങ്ങളെ അവിടെ ഡ്രസ്സിങ്ങ് റൂമിൽ ആവശ്യമുണ്ട്”

അല്ലെങ്കിൽ എന്തിനായിരിക്കാം സേൽസ് ഗേളിനോട് പല പ്രാവശ്യം നന്ദി പറഞ്ഞത്? തന്റെ ഗുഹ്യഭാഗത്ത് എന്തോ കുഴപ്പമുണ്ട് എന്ന് പറഞ്ഞ് അർദ്ധരാത്രിയിൽ കുളിമുറിയിൽ കയറിയ മാലറിയുടെ,പെട്ടെന്ന് ‘വലിയ’ പെണ്ണായ ഒരു കൊച്ചുപെണ്ണിന്റെ പകപ്പ് ഒരമ്മയെപ്പോലെ മാറ്റിയത്?



ജേംസ് ഗന്റൊൾഫിനിയും മെലിസ്സ ലിയോ-യും മികച്ച അഭിനേതാക്കളാണ്(ഇത് നേരത്തെ അറിയാമായിരുന്നവർ ക്ഷമിക്കുക). പക്ഷെ ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും എന്റെ ഫേവറിറ്റ് അവളാണ്-മാലറി അഥവാ ക്രിസ്റ്റെൻ സ്റ്റിവാർട്ട്.കേവലം ‘വാമ്പയർ ഫാന്റ്സി’ക്കു പുറത്ത് ക്രിസ്റ്റെൻ സ്റ്റിവാർട്ട് എന്ന ഒരു അഭിനേത്രിയുടെ സാന്നിദ്ധ്യം എനിക്ക് മനസ്സിലാക്കി തരുന്നു എന്നെ സംബന്ധിച്ചിടത്തോളം ‘വെൽകം റ്റു റൈലീസ്’.







റോമന്‍സ് - വിശകലനം

2012- ഉദയം ചെയ്ത കുഞ്ചാക്കോ ബോബൻ-ബിജു മേനോൻ കൂട്ടുകെട്ടിന്റെ മേൽ വിലാസത്തിൽ ആണ്‌ ‘റോമൻസ്കൊട്ടകയിൽ എത്തിയത്.ബോബൻ സാമുവേൽ സംവിധാനം ചെയ്ത ചിത്രത്തിൽ ലാലു അലെക്സ്,ടി ജി രവി, നിവേദ തോമസ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.
കുഞ്ചാക്കോ ബോബന്‍ - ബിജു മേനോന്‍


അവർ രണ്ടു പേരും കള്ളന്മാരായുരുന്നു.ഇത്തവണ്ണ അവർ പിടിക്കപ്പെട്ടത് തമിഴ് നാട്ടിൽ വച്ചാണ്‌.പൊലിസ്-കാർക്കൊപ്പമുള്ള യാത്രയിൽ ആകാശും ആശാനുംതീവണ്ടി ചാടുന്നു’. ചാട്ടം അവരെ കൊണ്ടെത്തിച്ചത്പൂമാലഗ്രാമത്തിലാണ്‌.തമിഴ്നാടിനു വേണ്ടാത്തതും എന്നാൽ കേരളത്തിന്അറിയാത്തതുമായ പൂമാല ഗ്രാമം. മലയാളമോ തമിഴ് കലർന്ന മലയാളമോ സംസാരിക്കുന്ന ഒരു പറ്റം ഗ്രാമവാസികൾ.നിഷ്കളങ്കരായ(താല്പര്യമുള്ളവർക്ക്മന്ദബുദ്ധികളായഎന്നും വായിക്കാം) കുറച്ച് പേർ. മറ്റെല്ലാചലച്ചിത്ര ഗ്രാമങ്ങൾക്കുമെന്ന പോലെ പൂമാല ഗ്രാമത്തിനുമുണ്ട് ഒരു പൊങ്ങച്ചക്കാരൻ മുതലാളി.

ഇങ്ങനെ പരന്നു കിടക്കുന്ന പൂമാല ഗ്രാമത്തിലേക്കാണ്ആകാശും ആശാനും എത്തിപ്പെടുന്നത്. കേവലം കള്ളന്മാരായല്ല, മറിച്ച് വർഷങ്ങളായി അടഞ്ഞു കിടക്കുന്ന പൂമാല പള്ളി തുറന്ന് പെരുന്നാളു നടത്താൻ വന്ന രണ്ടു മാലാഖമാർ..ഗബ്രിയേലച്ചൻ അയച്ച രണ്ടു മാലാഖമാർ...അതും റോമിൽ നിന്നു വന്ന രണ്ടു മാലാഖമാർ..സെബു-അച്ചന്റെയും പോൾ-അച്ചന്റെയും അത്ഭുത പ്രവർത്തികൾ അവരെ നിഷ്കളങ്കരായ(വീണ്ടും താല്പര്യമുള്ളവർക്ക് മന്ദബുദ്ധികൾ എന്നു വായിക്കാം) ഗ്രാമീണരുടെ കണ്ണിലുണ്ണികൾ ആകുന്നു. ശേഷം സംഭവിക്കുന്ന തമാശകൾ ആണ്ബോബൻ സാമുവേൽ പറയാൻ ശ്രമിച്ചിരിക്കുന്നത്.
കേവലം ആപ്പിൾ ജാലവിദ്യ ആണോ അവരെ പൂമാലയ്ക്ക് പ്രിയപ്പെട്ടവരാക്കിയത്? അല്ല എന്നു തിരിച്ചറിയുമ്പോഴേക്കും അവർ വൈകിയിരുന്നു(അതു പണ്ടേ അങ്ങനെ തന്നെയാണല്ലോ!).

കള്ളന്മാരായി കുഞ്ചാക്കോയും ബിജു മേനോനും ആരും(അഥവാ ഞാൻ) കുറ്റം പറയാത്ത അഭിനയം തിരശ്ശീലയിൽ കൊണ്ടുവരുന്നതിൽ ശ്രദ്ധാലുക്കളായിരുന്നു എന്നു വേണം അനുമാനിക്കാൻ. ഒരു കാര്യം ചിത്രത്തിന്റെ വാണിജ്യ വിജയത്തിന്സഹായകമായേക്കും.ദ്വയാർത്ഥപ്രയോഗങ്ങൾ ഒഴിവാക്കാമായിരുന്നു എന്നു പറയുന്നത് ഞാൻ കൊട്ടകയിൽ ചിരിച്ച നിമിഷങ്ങളോടു ചെയുന്ന വഞ്ചനയായിരിക്കും. സംവിധാനത്തിലെ പിഴവുകൾ ചിത്രത്തിനെ പിന്നോട്ടു വലിക്കുന്നു. നിവേദ തോമസ് നായികയാവാൻ കുറച്ചു കൂടി കാത്തിരിക്കാമായിരുന്നു.

എല്ലാറ്റിനുമുപരി ഒരു സത്യസന്ധതയുടെ കുറവുണ്ടായിരുന്നു.ഒരുതട്ടിക്കൂട്ടിതോന്നൽ.

ചില ചിത്രങ്ങൾ അങ്ങനെയാണ്‌. കൊട്ടകയിൽ നമ്മൾ ചിരിച്ച നിമിഷങ്ങളുണ്ടാകും.ശ്വാസം പിടിച്ചു നിന്ന നിമിഷങ്ങളും..പക്ഷെ എല്ലാം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ഒരു നിരാശ.പ്രതീക്ഷിച്ചത്(പ്രതീക്ഷയില്ലാതെ എങ്ങനെയാ സുഹ്രുത്തുക്കളേ ഒരു ചലച്ചിത്രം കാണാൻ പോകുന്നത് ?) കിട്ടാതെ പോയ ഒരു സാധാരണ പ്രേക്ഷകന്റെ നിരാശ.